തിരുവനന്തപുരം: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു നീക്കണമെന്ന സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍.
പ്രായോഗികമായി ഇത് എത്രമാത്രം ചെയ്യാനാകുമെന്നതില്‍ സംശയമുണ്ട്. അത്ര അധികമാണ് തെരുവ് നായകളുടെ എണ്ണം. നാലു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയാണ് തെരുവുനായകളുടെ എണ്ണമെന്നു പറയുന്നു. ഇത്രയും തെരുവ് നായ്ക്കളെ എന്തുചെയ്യും. ഇത്രയും നായ്ക്കളെ വന്ധ്യംകരിക്കാന്‍ എത്ര ഡോക്ടര്‍മാര്‍ വേണ്ടിവരും. സര്‍ക്കാര്‍ പല കാര്യങ്ങള്‍ക്കും പ്രശസ്തരായ പല വക്കീലന്മാരെ കൊണ്ടുവന്നിട്ടുണ്ട്. ഈ വിഷയം വരുമ്പോള്‍ അത്തരത്തിലുള്ള വക്കീലന്മാരെ ആരെയും കാണാനില്ല.
അതേസമയം തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ടു വാദിക്കുന്നത് രാജ്യത്തെ തന്നെ പ്രഗദ്ഭരായ അഭിഭാഷകരാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കുന്ന വാക്സിന് ലോബിയാണ് അവരെ കൊണ്ടുവരുന്നത്.
1960- ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍ ആണ് ഒരു മൃഗത്തിനെതിരെയും ക്രൂ രത പാടില്ല എന്നു പറയുന്നത്. എന്നാല്‍ അതില്‍ സെക്ഷന്‍ 11-3 അനുസരിച്ച് കൊടുത്തിരിക്കുന്ന എക്സെംപ്ഷനില്‍ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നുപറയുന്നുണ്ട്. വാക്സിന് ലോബിയുടെ അഭിഭാഷകര്‍ വാദിച്ചാണ് എബിസി നിയമം അനുസരിച്ച് വന്ധ്യംകരിക്കാനേ പാടുള്ളൂ എന്നാക്കിത്തീര്ത്തത്.
വന്ധ്യംകരിച്ചതുകൊണ്ട് തെരുവ്നായ്ക്കളുടെ എണ്ണം കുറയാന്‍ പോകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നല്ല വക്കീലിനെവച്ച് യാഥാര്‍ഥ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ബിജു പ്രഭാകർ പറഞ്ഞു.